Tuesday, October 6, 2009

കാണാകണ്മണി

Film Review:

സിനിമയുടെ സന്ദേശം:

ഭ്രൂണഹത്യ എന്ന മഹാപാപത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.എത്ര വര്ഷം കഴിഞ്ഞാലും അതിന്റെ ദുശ്ചിന്തകള്‍ മാതാപിതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കും

സിനിമ മൊത്തത്തില്‍:

വെറുതെ ഒരു ഭാര്യയുടെ വിജയത്തിന് ശേഷം അക്കു അക്ബര്‍ ജയറാം ടീം വീണ്ടും ഒന്നിക്കുന്ന കാണാകണ്മണി തികച്ചും വ്യത്യസ്തമായ ഒരു കഥയുമായാണ് മലയാളി പ്രേക്ഷകരെ വരവേല്‍ക്കുന്നത്. കുടുംബനാഥനും architectഉം ആയ റോയി എന്ന കഥാപാത്രത്തെ ജയറാമും, ഭാര്യാ വേഷം പത്മപ്രിയയും അവതരിപ്പിക്കുമ്പോള്‍, മകളായി ബേബി നിവേദിത അനഘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . മിശ്ര വിവാഹിതരായ ഇവര്‍ സുഖകരമായ ജീവിതം നയിക്കുന്നു. അവരുടെ ഒരേ ഒരു മകളാണ് അനഘ.ജയറാം ക്രിസ്ത്യാനിയും പത്മപ്രിയ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുമാണ്.ജയറാമിന്റെ തൃശ്ശൂര്‍ക്കാരനായ അച്ഛനായി വിജയരാഘവന്‍ എത്തുമ്പോള്‍ പത്മപ്രിയയുടെ അമ്മയായി സുകുമാരി കസറുന്നു.

സിനിമയുടെ ആദ്യപകുതി അവരുടെ സാധാരണ ജീവിതത്തിലെ കോമഡികള്‍ ഒക്കെയായി മുന്നേറുന്നു. കഥയുടെ തിരിവ് വരുന്നത് അവര്‍ ഫാമിലി ടൂര്‍ പോകാന്‍ തീരുമാനിക്കുന്നതോടെയാണ്. അച്ഛനും അമ്മയും സിംഗപൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങള്‍ തീരുമാനിക്കുമ്പോള്‍ മകള്‍ അവരുടെ ഒരു പഴയ വീട്ടിലേക്കു പോകാന്‍ ശാഠൃം പിടിക്കുന്നു. അവസാനം പിടിവാശിക്കാരിയായ മകളുടെ സന്തോഷത്തിനായി അവര്‍ അടച്ചു പൂട്ടി ഇട്ടിരുന്ന ആ വീട്ടിലെത്തുന്നു. അവിടെ വച്ച് അവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ. സുരാജ് വെഞ്ഞാറമൂട് ആ വീട്ടിലെ കാര്യസ്ഥനും സ്ഥലവും വീടും നോക്കി നടത്തുന്ന ആളാണ്‌.

GAURI The Unborn എന്ന ഹിന്ദി സിനിമയുടെ remake ആണ് കാണാകണ്മണി. വ്യത്യസ്തമായ ഒരു സിനിമ അനുഭവം പകരാന്‍ അക്കു അക്ബറിന് കഴിയുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്. എന്തായാലും നല്ല ഒരു message കൊടുക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

കഥാപാത്രങ്ങള്‍:

എടുത്തു പറയേണ്ട കഥാപാത്രം ബേബി നിവേദിതയാണ്. അവളാണ് ഈ ചിത്രത്തിലെ നായിക. സിനിമാ ഭാവിയിലെ ഒരു വാഗ്ദാനമാണ് നിവേദിത. ഇത്ര അഭിനയ ശേഷിയുള്ള ഒരു ബാലതാരം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ജയറാം കുറെ കാലത്തിനു ശേഷം അല്പം അഭിനയിച്ചത് ഈ ചിത്രത്തിലാണെന്നു തോന്നി. പത്മപ്രിയ സാധാരണ പോലെ നല്ല അഭിനയം കാഴ്ച വച്ചു. ജയറാമിന്റെ അപ്പന്‍ വിജയ രാഘവനും പത്മപ്രിയയുടെ അമ്മ സുകുമാരിയും തമ്മിലുള്ള പോര് തമാശ ജനിപ്പിക്കുന്നു. സുരാജ് ഓവര്‍ ആക്കാതെ കാണിച്ച നമ്പറുകള്‍ തിയേറ്ററില്‍ പൊട്ടിച്ചിരി വിതറി. ബിജു മേനോന്‍ പതിവ് പോലെ maturity ഉള്ള ഒരു കഥാപാത്രം ആയിരുന്നു. പത്മപ്രിയയുടെ അച്ഛന്‍ നെടുമുടി വേണു ആണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം.

Positives:

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരു പ്രമേയം കൊണ്ടുവരാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു. മുഖ്യധാരയില്‍ നിന്നും വ്യത്യസ്തമായ ഒരു തീമുമായി ഈ ചിത്രം വരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ച ചിത്രങ്ങള്‍ ഒന്നും ഓണത്തിന് ഇറങ്ങാത്തത് കൊണ്ട് മാത്രമല്ല, കഥയുടെ വ്യത്യസ്തത കൊണ്ട് കൂടി ഈ ചിത്രം ശ്രദ്ധിക്കപ്പെടും. ഭ്രൂണഹത്യയ്ക്കെതിരെയുള്ള സന്ദേശം ഈ ചിത്രം നല്‍കുന്നു. ഈ ചിത്രം കാണുന്ന ദമ്പതികള്‍ ഒരിക്കലും ഭ്രൂണഹത്യ ചെയ്യാന്‍ ഒരുങ്ങില്ല എന്ന്‍ എനിക്ക് തോന്നുന്നു. അബോര്‍ഷന്‍ ചെയ്യുന്നതിന് മുന്‍പ് റോയിയും മായയും ഡോക്ടറെ consult ചെയ്യുന്ന സീനില്‍ ഡോക്ടറുടെ വാക്കുകള്‍ കേട്ടു പത്മപ്രിയയുടെ കൈ തട്ടി ഗര്‍ഭ പാത്രത്തിന്റെ ഒരു clay model ഡോക്ടറുടെ മേശയില്‍ നിന്നും വീഴുന്നു. അപ്പോള്‍ അതില്‍ നിന്നും വേര്‍പെട്ട ഭ്രൂണം മേശയില്‍ കിടക്കുന്ന സീന്‍ നല്ല ഒരു creativity ആയി തോന്നി.

Negatives:

Negative ആയി പറയാന്‍ അധികം ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല. സിനിമയുടെ സെക്കന്റ്‌ ഹാഫ് അല്പം വലിച്ചു നീട്ടിയത്‌ പ്രേക്ഷകരെ ബോറടിപ്പിക്കും. രണ്ടര മണിക്കൂര്‍ തികയ്ക്കാനായി വലിച്ചു നീട്ടുന്നതിലും നല്ലത് രണ്ടു മണിക്കൂര്‍ കൊണ്ട് പടം തീര്‍ക്കുന്നത് ആയിരുന്നു. സിനിമയുടെ ദൈര്‍ഘൃം അതിന്റെ വിജയത്തിന് ആവശ്യം ഇല്ല എന്ന്‍ 4 ദ പീപ്പിള്‍ എന്ന സിനിമ തെളിയിച്ചതാണ്. പ്രേക്ഷകര്‍ ഇപ്പോഴും നോക്കുന്നത് ബോര്‍ അടിപ്പിക്കാത്ത, പുതിയ തീമുകള്‍ ഉള്ള സിനിമകളാണ്.



No comments:

Post a Comment